Thursday, October 23, 2008

മായാവിയും രമേഷും പിന്നെ ഞാനും.....


(എന്റെ സുഹൃത്ത് രമേഷന്റെ കഥ... വിവരണത്തിന്നു വേണ്ടി ഞാന്‍ സ്വയം രമേഷനായി മുന്‍ കൂര്‍ജാമ്യമെടുക്കുന്നു)


അടുത്തവീട്ടിലെ കണാരുവിന്റെ ഒച്ചവെച്ചുള്ള കാറിത്തുപ്പല്‍ കേട്ടാണ് ഞാന്‍ അന്ന് ഞെട്ടിയുണര്‍ന്ന് , പുതപ്പിനുള്ളില്‍ നിന്നും തലയുയര്‍ത്തി ഘടികാരത്തിലേക്ക് നോക്കിയ ഞാന്‍ ഒന്നുകൂടി ഞെട്ടി!!!

നേരം പുലര്‍ന്ന് സൂര്യന്‍ പതിവുപ്പോലെ ഓട്ടം തുടങ്ങിയിട്ട് സമയം കുറേയായി എന്ന ബോധം കൂടി വന്നപ്പോള്‍, ചാടി എണീറ്റ് അലാറം വെച്ച മൊബൈലിനെ ഒന്നുനോക്കി . “ ഉണ്ണീ വാവാവോ, പൊന്നുണ്ണീ വാവാവൊ” എന്ന പാട്ട് അലാറം വെച്ച് കിടന്നുറങ്ങിയ ഞാന്‍ അലാറമടിച്ചപ്പോള്‍ ഒന്നുംകൂടി ചുരുണ്ട്കൂടിയതിനെപ്പറ്റിയായിരിക്കും മൊബൈല്‍ ചിന്തിക്കുന്നത്. അതാണു അവനൊരു പുറത്തുചാടാത്ത ചിരിയും.

പിന്നീട് പ്രഭാതകൃത്യങ്ങള്‍ വൈകുന്നേരത്തെക്കുമറ്റിവെച്ച ശേഷം ഒരു കപ്പ് വെള്ളമെടുത്ത് മുഖവും തലയും നനച്ച് പെട്രോളിനു ദാഹിക്കുന്ന ബൈക്കുമെടുത്ത് അതി വേഗത്തില്‍ ഇടവഴിയിലൂടെ ഓടിച്ച് അതിസാഹസികമായി മൈന്‍ റോഡിലെത്തി, റോഡ് സൈഡില്‍ കെട്ടിയുണ്ടാക്കിയ പഞ്ചാരത്തിണ്ണയിലിരുന്നു. ഒന്നു ശ്വാസം വിട്ടശേഷം പരിസരം നോക്കി മനസ്സില്‍ പറഞ്ഞു,

ഇല്ല വൈകിട്ടില്ല... അവള്‍ വരുന്ന സമയമായതെ ഉള്ളൂ...

അവള്‍ സഫിയ... എന്റെ മനസ്സിന്റെ പൂന്തെന്നല്‍ ‍... ഹൃദയത്തിന്റെ കുളിര്....

പതിവു പോലെ അന്നും ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച് അവള്‍ കടന്നു പോയി.

ഇനിയും കാത്തിരുന്നിട്ട് കാര്യമില്ലെന്ന സത്യം എന്റെ മനസ്സില്‍നിന്നും ഏതോ പോരാളി വിളിച്ചുപറഞ്ഞു . എന്റെ ഇഷ്ടം ഇഷ്ടത്തിയെ അറീക്കണം. വീട്ടിലേക്ക് തിരിക്കുമ്പോള്‍ ഞാന്‍ പല വഴിയും ആലോചിച്ചു.

റോഡ് സൈഡില്‍ വച്ച് സംസാരിച്ചാലോ?.. .. ..ഹേയ് വേണ്ട..... ചിലപ്പൊ ചെരിപ്പൂരി മുഖത്തടിച്ചാലോ...#$%@&# ആകെ മാനക്കേടാവും, അതിനുള്ള സാധ്യത കൂടുതലാണെ, കാരണം അവളൊരു പുലിക്കുട്ടിയാണല്ലോ.. ...

വീട്ടില്‍ പോയാലോ? അതാകുമ്പൊ ആരും സംശയിക്കില്ല. ഉപ്പ ഗള്‍ഫിലായത് കൊണ്ട് ആ പേടി വേണ്ട... പിന്നെ ഉമ്മ സൈനബ താത്ത ... അതിനെ എങ്ങനെയെങ്കിലും അവിടുന്ന് ചാടിക്കണം, ഇനി അതിനെന്താ ഒരു വഴി?????


അവസാനം അതിനും വഴി കിട്ടി... അപ്പുറത്തെ ഹാജിയാരെ വീട്ടിലേക്ക് ഫോണ്‍ ചൈത് വൈറ്റ് ചെയ്യിപ്പിക്കാം, ആരാണെന്ന് പറയ്ണ്ട. ആ സമയം അവിടെ ചെന്ന് കാര്യം പറയാം..എങ്ങനെണ്ട്?? കോള്ളാം ... “ഞാനേതാ വെളവന്‍ ‍” എന്ന് മനസ്സില്‍ സ്വയം അഹങ്കരിച്ച് ഞാന്‍ വൈകുന്നേരം അവള്‍ ക്ലാസ് കഴിഞ്ഞ് വരാനുള്ള സമയവും കാത്തിരുന്നു. സൂര്യന്‍ ഞാനിപ്പം വീഴും എന്ന മട്ടില്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ അതിനൊരു തള്ളുകൂടി കൊടുത്ത് നേരം നാല് മണിയാക്കാനുള്ള വിഫല ശ്രമം നടത്തി. സൂര്യനേതാ വെളവന്‍ അവന്‍ അവന്റെ വഴിക്കു തന്നെ സഞ്ചരിച്ചു. ഘടികാരം നാലുപ്രാവശ്യം ചാടിക്കളിച്ച് സമയമറിയിച്ചതും ഞാന്‍ അടുത്ത് തന്നെയുള്ള ഒരു ബൂത്തില്‍ കയറി ഹാജിയാരെ നമ്പറില്‍ ഡയല്‍ ചൈതു...

ടര്‍ര്‍ര്‍... ടര്‍ര്‍ര്‍... (തെറ്റിദ്ധരിക്കരുത് ഫോണ്‍ റിങ്ങ് ചൈതതാണു...)

മറു തലക്കല്‍ ഹാജിയാര്‍ ഫോണെടുത്തു.

ഹലോ..

ഹാജിയാര്‍: അ.. ഹലൊ.. ആരാപ്പം..

അപ്പുറത്തെ വീട്ടിലെ നബീസത്താനൊന്ന് കിട്ടോ?

ഹാജിയാര്‍: അത്പ്പം, കിട്ടും കിട്ടുംന്നൊക്കെ പറണത് കേട്ടീണ്, ഇന്‍ക്ക് ത് വരെ കിട്ടില്ല.. ഹാജിയാര്‍ തന്റെ സങ്കടം ബോധിപ്പിച്ചു.

അതല്ല... ഫോണിലൊന്ന് കിട്ടോന്നാ ചോദിച്ചത്.

ഹാജിയാര്‍: അ അ ജി ഒന്ന് കട്ട് ചൈത് വിളിച്ചൊ, ഞാന്‍ ചെറിയോനെ പറഞ്ഞയക്ക..

ഹാജിയാരെ മനസ്സിലിരിപ്പ് (ഗള്‍ഫ് ഭാര്യമാരെ കുറിച്ചുള്ളൊരു ധാരണ) ഓര്‍ത്ത് ഞാന്‍ ഫോണ്‍ വച്ച് നേരെ അവളുടെ വീട്ടിലേക്ക് ഓടി...

ഗള്‍ഫീന്ന് കെട്ട്യോനായിരിക്കുമെന്ന ധാരണയില്‍ നബീസത്ത ഹാജിയാരുടെ വീട്ടിലേക്ക് പോകുന്നതും കണ്ട് ഞാന്‍ അവളുടെവീടിന്റെ മുന്നിലെത്തി,

ആരെയും കാണാത്തത് കൊണ്ട് ഒന്നു കുരച്ച് നോക്കി...

തന്റെ എല്ലാ പ്രദീക്ഷയും അസ്തമിപ്പിച്ച് വീട്ടിനുള്ളില്‍ നിന്ന് ഒരു മധുര അറുപത് കാരി “ആരാ” ന്നും ചോദിച്ച് ഇറങ്ങി വരുന്നു... മധുരം വീടിന്റെ പുറത്തെത്തിയപ്പോഴാണു ഞാന്‍ ശരിക്കും ഞെട്ടിയത്.

മൈമൂന താത്ത..!!!!

താത്തയെ കണ്ടതും ഞാന്‍ തിരിഞ്ഞ് നടക്കാന്‍ ശ്രമിച്ചപ്പോള്‍ പുറകില്‍ നിന്നും ഒരു വിളി,

രമേഷാ, ജി എന്ത ബെടെ ??

“ ഇതു ഞാനല്ലാ” എന്നു ദിലീപ് സ്റ്റൈലില്‍ പറയണമെന്നുണ്ടായിരുന്നു , ചാകാന്‍ കിടക്കുന്ന തള്ളയ്ക്ക് കണ്ണിനൊരു കുഴപ്പവുമില്ല.ഇനി ഒരു രക്ഷയുമില്ല തള്ള എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു, എന്തൊരു തിരിച്ചറിവ്....!!!

അ ഇതാരാ മൈമൂന താത്തയോ? ങ്ങളെന്താ ഇവിടെ?

ന്റെ മോളെ വീട്ടില്, പിന്നെ അന്റെ അമ്മ വന്ന് നിക്കൊ... (മൈമൂനത്തായുടെ കൊച്ചുമോളാണ് സഫിയ എന്നുള്ളത് ഒരു പുതിയ അറിവായിരുന്നു) ആകെ പിടുത്തം വിട്ട പോലെയായി, ഞാന്‍ അവിടുന്ന് പല തരികിടയും പറഞ്ഞ് തല്‍കാലം രക്ഷപ്പെട്ടു...

പോകും വഴി എന്റെ മനസ്സ് മുഴുവന്‍ പേടിയായിരുന്നു, തള്ള എല്ലാ കാര്യവും സഫിയയോട് പറയോ???

എന്റെ മെമ്മറി രണ്ട് വര്‍ഷം പിന്നോട്ട് റീ വൈന്റ് ചൈതു..

..........................

കുരുത്തക്കേടും അതിന്റെ മുകളിലെ കേടും കൈവശം വച്ച്, പറയാവുന്നവരോടൊക്കെ പറയിപ്പിച്ച് നടന്നിരുന്ന കാലം... അവസാനം ഞാന്‍ കാരണം അച്ചന്റെ നല്ല പേരിനു വരെ കോട്ടം തട്ടി ,... അതച്ചനു സഹിച്ചില്ല..

ഞാന്‍ നന്നാവാന്‍ വേണ്ടി എന്നെ എന്തെങ്കിലും ഏര്‍പ്പാടിലാക്കാന്‍ അച്ചന്‍ തീരുമാനിച്ചു...ആരൊക്കെയൊ അച്ചനെ ഉപദേഷിച്ച് അതൊരു ബസ്സ് വാങ്ങലിലെത്തി. ആരുടെയൊക്കെയോ കാല്‍ പടിച്ച് ഇതുവരെ ബസ്സ് ഓടാത്ത ഒരു റൂട്ടും അച്ചന്‍ സങ്കടിപ്പിച്ചു. പോത്തുങ്കല്ല് ടു കോടായ് പൊയ്ക റൂട്ട്.

ഞാന്‍ ഏറ്റെടുത്തത് “കണ്ടക്ടര്‍“ പണി......

നല്ല പണി.... നന്നാവാന്‍ പറ്റിയ സാഹചര്യം...!! അച്ചനെ സമ്മദിക്കണം...!


ആടിനെ തീറ്റാന്‍ വേണ്ടി പോത്തുംകല്ലില്‍ നിന്നും അവനാം പടിയിലേക്ക് മിനിമം ചര്‍ജ്ജും കൊടുത്ത് ആടിനേം കൊണ്ട് ബസ്സില്‍ കയറിയപ്പോഴാണ് ഞാന്‍ ആദ്യം മൈമൂനത്താനെ കാണുന്നത്. അതൊരു സ്ഥിരം യാത്രയാക്കിയ മൈമൂന താത്ത പിന്നീടൊരിക്കല്‍ അരിപൊടിപ്പിക്കാന്‍ പള്ളിപ്പടിയിലേക്ക് പോകുമ്പോഴും അതേ മിനിമം ചാര്‍ജ് തന്നപ്പോള്‍ സ്റ്റേജ് മാറ്റമുള്ളത് കൊണ്ട് മിനിമം ചാര്‍ജ് പോര അന്‍പത് പൈസ കൂടുതല്‍ വേണമെന്നു പറഞ്ഞപ്പോള്‍ “സ്റ്റേജില്‍ കയറാന്‍ ഞാന്‍ അന്റെ കൂടെ ഒപ്പന കളിക്കാന്‍ പോരല്ല” എന്നായിരുന്നു താത്തയുടെ മറുപടി. അതു പോട്ടെ... അരിചാക്കിനു ലഗേജ് കൂലി ചോദിച്ചപ്പൊ അരിച്ചാക്കെടുത്ത് തലയില്‍ വച്ച മൈമൂന താത്തക്ക് എന്നെ പറ്റി എല്ലാം അറിയാം...

ബസ്സില്‍ സ്ഥിരമായി യത്ര ചെയ്യുന്ന ശാലിനിയെ വളച്ചതും , വളവ് ഒന്നു കൂടി ഒടിക്കാന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചതും, അവസാനം അവളുടെ സ്കൂളിലെ യൂത്ത്ഫെസ്റ്റിവലിന്റെ അന്ന് ഒരു സിനിമക്ക് പോവാന്‍ പദ്ധതിയിട്ടപ്പോള്‍ അതിന്നു പാരയായി സ്കൂള്‍ പ്രിന്‍സിപ്പല്‍ യൂത്ത്ഫെസ്റ്റിവലിന്ന് യൂണിഫോം നിര്‍ബന്ധമാക്കിയപ്പോള്‍, മാറ്റിയുടുക്കാന്‍ അവള്‍ കവറില്‍ ഒരു ജോഡി ഡ്രസ്സ് കരുതി അത് അടുത്തുള്ള കൂട്ടുകാരിയുടെ വീട്ടില്‍ നിന്നും മാറി, മാറിയ യൂണിഫോമിട്ട കവറും കൈല്‍ വച്ച് ബസ്സ് സ്റ്റാന്റില്‍ നില്‍ക്കുന്ന ശാലിനിയെ കണ്ട ബാര്‍ബര്‍ കുഞ്ഞന്‍ അതു മൈന്റ് ചെയ്യാതെ മുന്നോട്ട് നടന്നപ്പോള്‍ തൊട്ടടുത്ത് തന്നെ എന്നെ കണ്ട കുഞ്ഞന്റെ ബുദ്ധിയില്‍ നൂറ്റിപ്പത്തിന്റെ ബള്‍ബ് മിന്നിയപ്പോള്‍ “ഇവര്‍ രണ്ടു പേരും ഒളിച്ചോടുകയാണ്“ എന്ന നിഗമനം കൈയില്‍ പിടിച്ച കവറുംകൂടി കണ്ടപ്പോള്‍ ഒന്നുകൂടി ഉറപ്പ് വരുത്തി (മലയാളിയുടെ കൂട്ടിക്കിഴിക്കല്‍) എത്രയും പെട്ടെന്ന് തന്നെ വിവരം ശാലിനിയുടെ ഫാദര്‍ ദാസപ്പന്റെ ചെവിയിലെത്തിച്ചു . തുടര്‍ന്ന് നടന്ന കൂടിയാട്ടവും, കൈകൊട്ടിക്കളിയും കൈകാലുകളിലെ എല്ലിന്റെ എണ്ണം കൂട്ടിയപ്പോള്‍ ബാക്കിയുംകൂടി കൂട്ടാന്‍ നില്‍ക്കാതെ തടിയെടുത്തതുമൊന്നും കഴിഞ്ഞിട്ട് അധികമായിട്ടില്ല.
മൈമൂന താത്ത എല്ലാം അവളോട് പറഞ്ഞാല്‍ എന്റെ ആത്മാര്‍ത്ഥ പ്രേമം അവളറിയും മുമ്പ്തന്നെ അസ്ഥമിക്കും..

കാര്യം ഇങ്ങനെ ഒക്കെ ആയ സ്ഥിതിക്ക് അവളെ കാണാനുള്ള പോക്ക് തല്‍കാലത്തേക്കെങ്കിലും ഞാന്‍ നിര്‍ത്തി എന്ന് കരുതിയ നിങ്ങള്‍ക്ക് തെറ്റി. പതിവു തെറ്റിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. പിറ്റ്യേന്നും രാവിലെ തന്നെ അവളെ കാണാന്‍ പോയി...


അന്നും പതിവു ചിരിയില്‍ മാറ്റമില്ല, അപ്പൊ ഇത്താത്ത ഒന്നും പറഞ്ഞ് കാണില്ല എന്ന് കരുതി സമാധാനിച്ചു എങ്കിലും ഇഷ്ടം അറീക്കാനുള്ള തന്റെ ആദ്യ ശ്രമം പരാജയപ്പെട്ടതിന്റെ വിഷമത്തില്‍ അടുത്ത വഴി ആലോചിച്ചപ്പോഴാണു പെട്ടെന്നു കിഡ്നി വര്‍ക്ക് ചൈതത്. “ഞാനേതാ വെളവന്‍” .


അവളുടെ വീട്ടില്‍ ഭക്ഷണത്തിനു പോകുന്ന പള്ളിയില്‍ പഠിക്കുന്ന സലാമിന്റെ കൈല്‍ എഴുത്ത് കൊടുത്ത് വിടുക, അത് സൂത്രത്തില്‍ അവളെ ഏല്പിക്കാന്‍ പറയുക,

അവന്‍ സമ്മദിക്കോ ആവോ....??? അങ്ങിനെ ഞായറായ്ച ഉച്ചക്ക് പള്ളിയില്‍ നിന്നും വരുന്ന അവനെ കാത്ത് നിന്ന് കാര്യം മൊഴിഞ്ഞു,
വിവരം കേട്ട സലാം ആദ്യം ഒന്നു ചിരിച്ചെങ്കിലും പിന്നീടതൊരു കരച്ചിലായി മാറി... ഞാന്‍ ആകെ വേചാറായി അവനോട് പറഞ്ഞു. നീ കൊടുക്കില്ലങ്കില്‍ വേണ്ട ആരോടും പറയരുതെന്നു പറഞ്ഞു.

അതല്ല...

പിന്നെ എന്തിനാ നീ കരയണേ?

മുമ്പ് നിന്നെ പോലെ അവളോടുള്ള ഇഷ്ടം കാരണം ഞാന്‍ ഒരെഴുത്ത് അവള്‍ക്ക് കൊടുത്തിരുന്നു.

(അതായത് പാല് തന്ന കൈക്ക് തന്നെ കടിച്ചുന്ന്)

എന്നിട്ട് ?

പള്ളി കമ്മറ്റിയില്‍ പെട്ട അവളുടെ ഉപ്പക്ക് പള്ളിയിലെ മുസ്ലിയാര്‍ കൊടുത്തയച്ച എന്തോ എഴുത്താണെന്നു കരുതി ഒന്നു തുറന്നു പോലും നോക്കാതെ അവളത് ഉപ്പയെ ഏല്പിച്ചു. അന്ന് മുസ്ലിയാരോട് കിട്ടിയ അടിയുടെ പാട് ഇപ്പോഴും എന്റെ തുടയില്‍ കിടപ്പുണ്ട്. വിവരംകെട്ടവന്റെ വിവരക്കേട് മാനിച്ച് അന്നെനിക്കു മാപ്പ് തന്നതാണ് അവളുടെ ഉപ്പ. ഇനി ആ മാപ്പ് എനിക്ക് കിട്ടിക്കൊള്ളണമെന്നില്ല എന്നെ കൊല്ലാന്‍ അവളുടെ ഉപ്പ ടിക്കറ്റെടുത്ത് ഇങ്ങ് പോരും....

നീ വേറെ ആളെ നോക്ക് രമേഷാ...


അങ്ങിനെ ആ ഐഡിയയും പോളിഞ്ഞു....

എനി എന്ത് ??????

ഞാനേതാ വെളവന്‍ , അടുത്ത "അടിക്കും" സോറി “ഐഡിയക്കും” മനസ്സില്‍ പ്ലാനിട്ടു.

അവളുടെ കസിന്‍ സഫീര്‍..... അവനെ പിടിച്ചൊരു കളി കളിക്കാം.. ഇല്ലാത്ത സൌഹൃതം നടിച്ച് അവനെ വശത്താക്കി. അവനോട് കര്യം പറയണം, എന്നിട്ടവളുടെ മനസ്സറിയണം അതായിരുന്നു ഉദ്ദേഷമെങ്കിലും , ഒന്നും വേണ്ടി വന്നില്ല, ഒരു ദിവസം അവന്‍ മനസ്സ് തുറന്നു. "എന്റെ കസിന്‍ സഫിയയെ എനിക്ക് വലിയ ഇഷ്ടമാണ് അവളെ ഞാന്‍ കല്യാണം കഴിക്കും " എന്നൊക്കെ,

മീശ മുളച്ചില്ല ചെക്കന് , അവന്റെ ഒരു കല്യാണം...അതോടെ ആ പദ്ധതിയും പോളിഞ്ഞു...


അവസാനം അതു തന്നെ തീരുമാനിച്ചു, ആരെങ്കിലും കണ്ടാലും വേണ്ടില്ല, അവളോട് നേരിട്ട് കര്യം പറയാം, അവള്‍ വരുന്നതും കാത്ത് ഞാന്‍ ഇടവഴിയില്‍ നിന്നു...

ദാ വരുന്നു സഫിയ.. നെഞ്ചിടിപ്പു കൂടി വരികയാണ്.

അവളടുത്തെത്തിയപ്പോള്‍ ഞാന്‍ നില്‍ക്കാന്‍ പറഞ്ഞു.

ദൈര്യം കൊണ്ടുള്ള വിറയലില്‍ ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങി, എന്റെ പെരുമാറ്റത്തില്‍ പന്തിക്കേട് തോന്നിയ അവള്‍ തിരിഞ്ഞ് നടക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ അറിയാതെ അവളുടെ കൈല്‍ പിടിച്ച് പോയി,, എന്റെ ഭാഗ്യം കൊണ്ട് അത് നാട്ടുകാരാരും കണ്ടില്ല... അതു വഴി വന്ന എന്റെ അച്ചന്‍ മാത്രമെ കണ്ടുള്ളു.....

ഭാഗ്യവാന്‍...

എന്നോടുള്ള സ്നേഹം കൊണ്ട് അച്ചന്‍ അപ്പോള്‍ തന്നെ വീട്ടിലേക്ക് വിളിച്ച് ഒന്ന് ഉപദേഷിച്ച് വിട്ടു, ആ ഉപദേഷത്തിന്റെ പാടുകള്‍ കണ്ട് അമ്മ നിലവിളിച്ചപ്പോള്‍, അച്ചനു ഇനിയും ആ നിലവിളി കേള്‍ക്കാന്‍ പ്രയാസമുള്ളത് കൊണ്ടും എന്നെ നാടു കടത്താനുള്ള തീരുമാനത്തിലെത്തി...

രണ്ട് വര്‍ഷം മുമ്പ് എന്നെ നന്നാക്കാന്‍ ബസ്സ് വാങ്ങിയ വകയില്‍ ബേങ്കില്‍ വച്ച ആധാരം ദൈവാനുഗ്രഹം കൊണ്ട് ബാങ്ക് കാരുടെ കൈല്‍ തന്നെയാണ്, അതുകൊണ്ട് എന്നെ നാടുകടത്താനുള്ള പണം കണ്ടെത്താന്‍ ഞങ്ങളുടെ വീട്ടിലെ നങ്ങേലിക്കുട്ടിയേയും കിടാവിനെയും നാടുകടത്തി. അങ്ങിനെ പശുവിനെയും കുട്ടിയെയും കൂടെ അച്ഛന്റെ തറവാട്ടു വകയുള്ള ഉരുളികളും വിറ്റുകിട്ടിയ പണവുംകൊടുത്ത് ഗള്‍ഫ് സ്വപ്നവുമായി വീടിന്റെ പടിയോട് ഗുഡ് ബൈ പറഞ്ഞു.


ബോംബെ വരെ ട്രൈനിലും തുടര്‍ന്ന് വിമാനത്തിലുമാണു യാത്ര. യാത്രയില്‍ മുഷിയാതിരിക്കാന്‍ കൂട്ടിന് ഗള്‍ഫുവരെ പോകുന്ന വേറെ നാലുപേരെക്കൂടി കിട്ടി . പരസ്പരം പരിചയപ്പെട്ടു.

വയനാടുകാരന്‍ അബുട്ടി, സകരിയ.

കൊയിലാണ്ടി സമദ്.

കൊണ്ടോട്ടി റഫീഖ്.


ട്രെയിനിന്റെ വലിപ്പം കണ്ട് “ഇത്തറേം വല്യ ബസ്സോ” എന്നും പറഞ്ഞ് അന്തംവിട്ട് നില്‍ക്കുന്ന അബുട്ടിയോട് “ഇത് ഒരു ബസ്സല്ല, കുറെ ബസ്സ് കൂട്ടി യോചിപ്പിച്ചതാണ്” എന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്ന സകറിയയെ കണ്ടപ്പോള്‍ തന്നെ അവരുടെ നിലവാരം മനസ്സിലായി.


“ഞമ്മളവിടെ എത്ത്വായിക്കുംന്നും പറഞ്ഞ്” ആത്മ വിശ്വാസം നഷ്ടപ്പെട്ട സമദിനേം കൂടി കണ്ടപ്പോള്‍ ഇവരുടെ കൂടെ ബോംബെയും കഴിഞ്ഞ് സൌദിയിലെത്തുന്ന കാര്യം ആലോചിച്ച് ഒരു നിമിഷം ഞാനൊന്ന് കത്കുത ചിന്തനായി...


കൂട്ടത്തില്‍ ഫുള്‍ ടിപ്പില്‍ നില്‍ക്കുന്ന റഫീഖിനെ കണ്ടപ്പോള്‍ വിദേഷ യാത്രയുടെ അപരിചിതത്തില്‍ മതൃകയാക്കാന്‍ പറ്റിയവന്‍ എന്നു തോന്നി. എന്നെ പോലെ തന്നെ മറ്റു മൂന്നുപേര്‍ക്കും അതു തോന്നിയത് കൊണ്ടാവണം എല്ലാവരും റഫീഖിനെ ചുറ്റിപ്പറ്റിയാണ് നില്‍പ്പ്...


ആ നില്‍പ്പ് അതികം നില്‍കേണ്ടി വന്നില്ല, ഞങ്ങള്‍ക്ക് പോവാനുള്ള വണ്ടി വന്നു, എല്ലാവരും അവനവന്റെ ഇരിപ്പിടം ഉറപ്പിച്ചു, വയനാടുകാര്‍ മാത്രമല്ല എല്ലാവരും ആദ്യമായാണ് ട്രൈന്‍ യാത്ര എന്നു തോന്നുന്നു, അഹങ്കാരം പറയരുതല്ലൊ ഞാനും ആദ്യമായാണ് ഒരു ട്രൈന്‍ യാത്ര.


എല്ലാവരും മൌനികള്‍, റഫീഖ് ഭായിയുടെ പ്രസന്റില്‍ ശബ്ദം താഴ്ത്തി സംസാരിക്കുന്നു ,
റഫീഖ് ഭായ് ഡ്രസ്സുമാറി പുള്ളിമുണ്ടിനും , ടീഷര്‍ട്ടിനുമുള്ളില്‍കയറി. അതുകണ്ട എല്ലാവരും അവനെ അനുകരിച്ചു ഡ്രസ്സുമാറി.


നേതാവിന്റെ ഗൌരവം വിടാതെ റഫീഖ് എന്നോട് ചോദിച്ച് പുസ്തകം വല്ലതുമുണ്ടോ വായിക്കാന്‍ ?..

പത്താം ക്ലാസില്‍ നിന്ന് മൂന്ന് പ്രാവശ്യം കോപ്പി അടിച്ച് പിഠിച്ച എന്റെ കൈലെവിടുന്നാ പുസ്തകം, അന്ന് കഴുത്തിന് പിടിച്ച് പുറത്ത് തള്ളിയ എക്സാം സൂപര്‍വൈസറെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ “ ഇല്ല” എന്ന് മൊഴിഞ്ഞു. അപ്പോള്‍ തന്നെ റഫീഖ് അവന്റെ പെട്ടി തുറന്ന് പുസ്തകം എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ മനസ്സില്‍ കരുതി, ദൈവമെ ഇന്നു പെട്ടതു തന്നെ വല്ല ഇഗ്ലീഷ് പുസ്തകവും വായിക്കാന്‍ എനിക്ക് തന്നാല്‍ എന്ത് ചെയ്യും!!!! ഇനി അതവാ തന്നാലും ഫോട്ടോയൊക്കെ ഉള്ളതാവണെ ദൈവമെ എന്നാല്‍ അത് നോക്കിയെങ്കിലും ഇരിക്കാം... പക്ഷെ എന്റെ എല്ലാ ചിന്തകളെയും അസ്താനത്താക്കി റഫീഖ് അവന്റെ പെട്ടിയില്‍ നിന്ന് രണ്ട് ബാലരമ!!!!### എടുത്ത് ഒന്ന് എനിക്ക് തന്നു എന്നിട്ട് പറഞ്ഞു ഇതു കഴിഞ്ഞ ആഴ്ചയത്തെയാണ് ഞാന്‍ വായിച്ചതാണെന്ന്. ഒരു ജന്റ്റില്‍ മാന്റെ പതവി കൊടുത്ത് ഇത്രയും നേരം അറിയാതെ ബഹുമാനിച്ച് പോയ ഞാന്‍ അറിയാതെ ചോദിച്ച് പോയി. എല്ലാ ആഴ്ചയും വായിക്കോ ?

പിന്നെ എല്ലാ ആഴ്ചയും വായിക്കും “ആ മായാവി ഇല്ലങ്കില്‍ രജുവും രാധയും പെട്ടു പോയേനെ” അല്ലെ...??

മ്ഹു... അതെ #&*^&# എന്ന് മൂളിക്കൊണ്ട് ബാലരമ സൈഡാക്കി എന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വിമാനത്തിനുള്ളിലെ സുന്ദരിമാരുടെരൂപവും വിമാനത്തില്‍നിന്നും കിട്ടുന്ന ( പലരും പറഞ്ഞുകേട്ട) ബിരിയാനിയുടെ മണവും ആസ്വതിച്ച് അറിയാതെ ഉറങ്ങി പോയി... പിന്നീടങ്ങോട്ട് പുട്ടില്‍ തേങ്ങ ഇട്ട പോലെ കുറച്ച് ഉറക്കും പിന്നെ ഭക്ഷണം, ഉറക്കം, ഭക്ഷണം... അങ്ങിനെ ... അങ്ങിനെ.... മുന്നോട്ട് ....


(ബാക്കി "രമേഷന്റെ ഗള്‍ഫ് യാത്ര" ... എഴുതിയാലായി)





26 comments:

ഒരു സ്നേഹിതന്‍ said...

അനിവാര്യമായ ഒരിടവേളക്ക് ശേഷം എന്റെ ആദ്യ പോസ്റ്റ്.
"മായാവിയും രമേഷും പിന്നെ ഞാനും....."

ഇനി ഇപ്പൊ എന്തൊക്കെ ഉണ്ടാവോ ആവോ?

Anonymous said...
This comment has been removed by a blog administrator.
smitha adharsh said...

രസിപ്പിച്ചു...ഗള്‍ഫ് യാത്രയും പോരട്ടെ..

ബീരാന്‍ കുട്ടി said...

ഹഹഹ.
കൊണ്ടോട്ടിക്കാരന്‍ റഫീഖ്, അത് ഞാനല്ല, ഞാനല്ല

ഹെയ്,

സ്നേഹിതന്‍.

നല്ല ക്ഥ, വിവരണം കൊള്ളാം.

തുടരുക

Unknown said...

ഹ ഹ എനിക്കിഷ്ടായി!

ഇനിയിപ്പോ രമേഷിനു അവളുടെ ഉപ്പയോട്‌ നേരിട്ടു പറയാല്ലോ....വല്ലവന്‍റെയും കാലുപിടിക്കുന്നത്‌ ഒഴിവാക്കാം!

അവളുടെ ഉപ്പക്കാനെങ്കിലോ നാട്ടിലേക്ക് വന്നു അവന്‍റെ ചെകിടത്ത് പൊട്ടിക്കാനുള്ള ടിക്കെടും ലാഭിക്കാം !

നരിക്കുന്നൻ said...

ഇടവേള അനിവാര്യമായിരുന്നോ എന്നറിയില്ല. പക്ഷേ ഈ ഇടവേളക്ക് ശേഷം സ്നേഹിതൻ തന്ന ഈ ചിരിമരുന്ന് കലക്കി. റഫീഖ് ഭായിയുടെ ബാലരമ വിശേഷം ശരിക്കും ചിരിപ്പിച്ചു.

ഹഹഹഹഹ
ആശംസകളോടെ
നരിക്കുന്നൻ

Anil cheleri kumaran said...

'''ഹാജിയാര്‍: അത്പ്പം, കിട്ടും കിട്ടുംന്നൊക്കെ പറണത് കേട്ടീണ്, ഇന്‍ക്ക് ത് വരെ കിട്ടില്ല.. '''

ചിരിച്ചു മരിച്ചു എന്റിഷ്ടാ.

പ്രയാസി said...

“അപ്പുറത്തെ വീട്ടിലെ നബീസത്താനൊന്ന് കിട്ടോ?

ഹാജിയാര്‍: അത്പ്പം, കിട്ടും കിട്ടുംന്നൊക്കെ പറണത് കേട്ടീണ്, ഇന്‍ക്ക് ത് വരെ കിട്ടില്ല.. ഹാജിയാര്‍ തന്റെ സങ്കടം ബോധിപ്പിച്ചു.“

എനിക്കു വയ്യ അലക്കി കലക്കി..:)

ഓടൊ: കുമാരാ ഞാന്‍ ക്വാട്ടിക്കോണ്ട് നില്‍ക്കുമ്പോ നീ എടുത്തു ചാമ്പിയാ..

സ്നേഹിതാ.. രണ്ടു പോസ്റ്റ്നുള്ള വകയുണ്ടായിരുന്നു, ശ്രദ്ധിക്കുമല്ലൊ..;)

Kichu $ Chinnu | കിച്ചു $ ചിന്നു said...

എല്ലാരും ക്വോട്ടിയത് തന്നെ വീണ്ടും ക്വോട്ടേണ്ടി വരും .. നമ്മടെ ഹാജിയാര്‍ടെ ഡയലോഗ്...
കൊള്ളാം.. എന്നാലും അപ്പോ നമ്മടെ മൈമുനത്താത്ത വന്നത് ഒരു ട്വിസ്റ്റായി കേട്ടോ
രമേഷന്റെ ഗള്‍ഫ് യാത്രയ്ക് കാത്തിരിക്കുന്നു

രസികന്‍ said...

ഹഹ വല്ലതും കിട്ടും സ്നേഹിതാ...................
എനിക്കു വയ്യ....
നന്നായിരുന്നു
ആശംസകള്‍

അലി കരിപ്പുര്‍ said...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പോസ്റ്റ്.

ബാക്കി എഴുതിയില്ലെങ്കിൽ....

പോരട്ടെ ബാക്കി. (കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുകയാണ്, അതിനിപ്പോ വില കുറവാണല്ലോ)

ശ്രീ said...

ഹ ഹ. രസിച്ചു വായിച്ചു.

ബാക്കി കൂടെ വേഗം എഴുതൂ മാഷേ.
:)

ഒരു സ്നേഹിതന്‍ said...

ഇതു വഴി വന്ന് കമ്മന്റിയ എല്ലാവര്‍ക്കും നന്ദി..
അലി കരിപ്പുര്‍ ..
ബാക്കി എഴുതിയില്ലെങ്കിൽ....???
എഴുതാം കെട്ടൊ, ഒന്നും ചെയ്യരുത്.

ബഷീർ said...

കാര്യമായി തന്നെ കിട്ടാനുള്ള വഴിയുണ്ട്‌. എത്രയോ അടികള്‍ നാട്ടില്‍ തന്നെയുണ്ട്‌ ഇതിപ്പോ അടികിട്ടാന്‍ വേണ്ടി വിസയെടുത്ത്‌ ഗള്‍ഫിലേക്ക്‌.. നടക്കട്ടെ

അക്ഷര പിശാചുകള്‍ ശ്രദ്ധിയ്ക്കുക

ആയിഷ said...

സ്നേഹിതനെ, (വേണമെങ്കിൽ ട്യൂണിറടാം)

നർമ്മത്തിൽ ചാലിച്ച നഗ്ന സത്യങൾ, വിളമ്പിയത് ഒട്ടും അരോചകമാവതെ തന്നെ ആസ്വദിച്ചു.

ചില സ്ഥലങളിൽ ചിരിനിർത്താൻ പാട്‌പെട്ടു.

അഭിനന്ദനങൾ.

ഉഗ്രന്‍ said...

എന്തായാലും തുടരണം എന്ന അപേക്ഷയോടെ.

:)

അരുണ്‍ കരിമുട്ടം said...

മീശ മുളച്ചില്ല ചെക്കന് , അവന്റെ ഒരു കല്യാണം...
അത് ശരിക്കും മനസ്സില്‍ നിന്നും വന്നതാ അല്ലേ?ഇഷ്ടപ്പെട്ടു:)

ഹംസ കോയ said...

ചിരിപ്പിച്ച് ആളെ കൊല്ലാനാണോ പരിപാടി.

“പിന്നീടങ്ങോട്ട് പുട്ടില്‍ തേങ്ങ ഇട്ട പോലെ കുറച്ച് ഉറക്കും പിന്നെ ഭക്ഷണം, ഉറക്കം, ഭക്ഷണം... അങ്ങിനെ ... അങ്ങിനെ.... മുന്നോട്ട് ....“

ഇത് പോലെ തന്നെയാണോ പോസ്റ്റുകളും.

അനിവാര്യമായ അവധി നീട്ടികൊണ്ട്പോയാല്‍, അക്ഷരായ വയനക്കാരനെ പിരിച്ച് വിടാന്‍ കഴിഞെന്ന് വരില്ല.

ആശംസകള്‍

Bindhu Unny said...

എന്തൊക്കെ തമാശകളാ സ്നേഹിതാ ഈ കഥയില്. ഏതാ എടുത്ത് പറയേണ്ടതെന്നറിയില്ല. :-)
(അക്ഷരത്തെറ്റുകള്‍ മനപൂര്‍വ്വമാണോ?)

Sunith Somasekharan said...

super ...

Land || നാട് said...

good attempt....

Sentimental idiot said...

ishtamaayi...............pinne onnu varoo ente kudililum idakku

ഗൗരിനാഥന്‍ said...

vegamavatte adutha lakkam

Sabu Kottotty said...

ഈ സ്നേഹതീരത്ത് അല്‍പ്പം വിശ്രമിച്ചു,ആസ്വദിച്ചു ആശംസകള്‍.....

Unknown said...

ha kuutta sangathi okke kure undu ninte blogil. pakshe idakkokke slippakunnu, shrudi cheratha kure sthalangal akuttiyude kayyil keri pidichille avide tempo pora.
adu 5L onnu padi nokku endayalum dasthaveskiyum,marco poloyum njanum okke ingane ezhudi thanneya ividam vare ethiyadu.nee srenivasante "chirakodinja kinavukal"(azhakiya ravanan)onnu vayichu nokku

any way I wish you all the Success

പ്രണയകാലം said...

നന്നായിരുന്നു
ആശംസകള്‍ :)